Monday, December 21, 2009

അയലേ....ഐ ലവ് യൂ

തലക്കെട്ട്‌ വായിച്ചു 'ഒരു മീനിനെ പോലും വെറുതെ വിടാത്തവന്‍' , എന്ന് വിശേഷിപ്പിക്കാന്‍ വരട്ടെ ട്ടോ...ഇത് സംഭവം വേറെയാ.
അന്ന് ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. സ്കൂളില്‍ പോയി മായ ടീച്ചറിന്റെ പേടിപ്പിക്കലും വീട്ടില്‍ വന്നു ട്യുഷന്‍ എന്ന പേരില്‍ അമ്മയുടെ പീഡിപ്പിക്കലും ഒക്കെയായി ആകെ സഹികെട്ട് ജീവിക്കുന്ന കാലം. അക്കാലത്താണ് എനിക്ക് അല്ബുമിന്റെ അസുഖം പിടിപെട്ടത്‌. ഒരു മാസം സ്കൂളില്‍ വിടെണ്ടാ എന്ന ഡോക്ടറിന്റെ വാക്കുകള്‍ കാതില്‍ അമൃത മഴ പോലെ ആണ് വീണതെങ്കിലും കൂട്ടത്തില്‍ ആ ദ്രോഹി (സോറി ട്ടോ ,,,ദേഷ്യം കൊണ്ട് പറഞ്ഞതാ) ഒന്ന് രണ്ടു പാരകള്‍ കൂടെ വെയ്ക്കാന്‍ മറന്നില്ല.

പാര 1: ഓടുകയോ ചാടുകയോ കളിക്കുകയോ ചെയ്യാന്‍ പാടില്ല..കമ്പ്ലീറ്റ്‌ റസ്റ്റ്‌ വേണം..
പാര 2:രണ്ടു മാസം ഉപ്പു എണ്ണ, മീന്‍, ഇറച്ചി, മുട്ട എന്നിവ കഴിക്കാന്‍ പാടില്ല.
ഠിം...
ഇനി എന്നാത്തിനാ വീട്ടിലിരിക്കുന്നെ.
സ്കൂളിലായിരുന്നെകില്‍ ആരടെ എങ്കിലും പാത്രത്തില്‍ നിന്ന് കൈ ഇട്ടു വാരി എങ്കിലും വായ്ക്ക് രുചിയുള്ള എന്തേലും കഴിക്കാമായിരുന്നു. ഇതിപ്പോ ഒക്കെ പോയില്ലേ. പിന്നെയുള്ള രണ്ടു മാസക്കാലം ശരിക്കും പീഡനങ്ങളുടെതായിരുന്നു .
ഉപ്പില്ലാത്ത കഞ്ഞി, ഉപ്പില്ലാത്ത ചമ്മന്തി, ഉപ്പില്ലാത്ത കാരറ്റ്‌ തോരന്‍, ചുട്ട പപ്പടം ....കൂട്ടിനു....കീഴാര്‍നെല്ലി അരച്ച് കാച്ചിയ പാലും...ഇങ്ങനെ ഒക്കെ ആയി എന്‍റെ ഡെയിലി മെനു.

ബൂസ്റ്റ്‌ കുപ്പിയില്‍ ഇരുന്നു നെല്ലിക്ക അച്ചാറും, മാങ്ങ അച്ചാറും...ഒക്കെ എന്നെ "വാടാ മോനെ കുട്ടാ..." എന്ന് മാടി മാടി വിളിച്ചെങ്കിലും അതിനു മറുപടി കൊടുക്കാന്‍ ബ്ലാക്ക്‌ ക്യാറ്റ്‌ സെക്യൂരിറ്റി പോലെ പിറകെ കൂടിയ ചേച്ചി എന്ന താടക സമ്മതിച്ചില്ല. വൈകാതെ തന്നെ മിക്സ്ച്ചറും , ബിസ്കറ്റും ഒക്കെ ഇട്ടു വെക്കുന്ന പ്ലാസ്റ്റിക്‌ ടിന്നുകള്‍ എന്റെ കയ്യെത്താത്ത തട്ടിന്റെ മുകളിലേക്ക് ചേക്കേറി. അയല പോരിച്ചതിന്ടെം , കോഴി വറുത്തതിന്ടെയും ഒക്കെ മണം അന്നൊക്കെ എനിക്ക് 'ബ്രൂട്ട്' പെര്‍ഫ്യൂമിനേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍. കൈ അകലത്തില്‍ അവയൊക്കെ തീന്മേശയിലൂടെ ഓടി നടക്കുന്നത് മാത്രം കണ്ടിരിക്കേണ്ടി വരുന്ന ഒരു പതിനൊന്നു വയസ്സുകാരന്റെ വേദന...ശ്ശൊ..പാവം കണ്ണന്‍ :(

വൈകാതെ ക്യാരറ്റ്‌ തോരനും, ഉപ്പ്‌ ലെസ്സ് കഞ്ഞിയും കാണുന്നത് തന്നെ കാള ചോപ്പ് തുണി കാണുന്നത് പോലെയായി. ആഹാരത്തിനോടുള്ള ശുഷ്കാന്തി തീരെ അങ്ങട് കുറഞ്ഞതോടെ ക്ഷീണിച്ചു തലകറങ്ങി വീഴുകയും അതിന്റെ ഫലമായി ആശുപത്രിയിലേക്ക് പ്രൊമോഷന്‍ കിട്ടുകയും വരെ ചെയ്തു അന്നോരീസം. പക്ഷെ ഒന്നല്ല , രണ്ടല്ല.. മൂന്നു കുപ്പി ഗ്ലുകോസ് എന്‍റെ കുഞ്ഞു ഞരമ്പുകളിലൂടെ അന്ന് ഒറ്റ ട്രിപ്പിനു മാലതി സിസ്റ്റര്‍ കയറ്റിയതോടെ....മടിച്ചു മടിച്ചാണെങ്കിലും ഉപ്പില്ലാത്ത കഞ്ഞിയോടു ഞാന്‍ വീണ്ടും സ്നേഹം അഭിനയിച്ചു തുടങ്ങി.

ഒടുവില്‍ കഷ്ട്ടപെട്ടു പണ്ടാരടങ്ങിയ രണ്ടു മാസങ്ങള്‍ക്ക് ശേഷം "എല്ലാം പഴയത് പോലെ കഴിക്കാം, പക്ഷെ ഓവര്‍ ആക്കല്ലെ..", എന്ന വാണിങോടെ വിത്ത്‌ ഹെല്‍ഡ് ആയിരുന്ന എന്‍റെ റേഷന്‍ കാര്‍ഡ് ഡോക്ടര്‍ തിരികെ തന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷവും , ആവേശവും തോന്നിയ നിമിഷങ്ങളില്‍ ഒന്ന്. വീട്ടിലെത്തിയതും അടുക്കളയിലേക്കു നൂറേ നൂറ്റിപത്തില്‍ വിട്ട ഓട്ടം അവസാനിച്ചത്‌ രണ്ടു മാസമായി കൈ കൊണ്ട് തൊടാന്‍ അനുവാദം കിട്ടാതിരുന്ന കണ്ണി മാങ്ങ കുപ്പിയെ കെട്ടിപിടിച്ചു 'മിസ്സ്‌ യു ഡാ' എന്ന് പറഞ്ഞു അതിലുണ്ടായിരുന്നതില്‍ ഏറ്റവും വലിയ മാങ്ങ തന്നെ എടുത്തു വായിലിട്ടു കൊണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു . നിമിഷങ്ങള്‍ക്കകം തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സ്‌ പോലെ ആയി അടുക്കള.

ആക്രാന്തം അല്‍പ്പം ഒന്നടങ്ങിയപ്പോഴാണ് കിഴക്ക് നിന്നും അടുത്ത് വരുന്ന മീന്കാരന്റെ സൈക്കിള്‍ ബെല്‍ കേട്ടത്. അതോടെ അല്‍പ്പം ഒന്നടങ്ങിയ ആവേശം വീണ്ടും ഫോര്‍ത്ത് ഗിയറിലായി.
എവിടെ നിന്നോ തപ്പി എടുത്ത പത്ത് രൂപയുമായി റോഡിലേക്ക് ഓടുമ്പോള്‍ സ്ലോ മോഷനില്‍ മീന്‍ കൊട്ട വെച്ച സൈക്കിളും ചവിട്ടി വരുന്ന സാമുവല്‍ അച്ചായന് , എന്‍റെ കണ്ണില്‍ ഷോലെയിലെ അമിതാബ് ബച്ചന്റെ രൂപമായിരുന്നു.
അച്ചായന്‍ അടുത്തെത്തി.
വടിവൊത്ത ശരീരം...
വലിയ കണ്ണുകള്‍..
നീണ്ടു പരന്ന വാല്‍..
ശ്ശൊ... അയലക്കൊക്കെ മുടിഞ്ഞ ഗ്ലാമര്‍ തന്നെ.
പത്ത് രൂപയ്ക്ക് അയലയും വാങ്ങി തിരികെ അടുക്കളയിലേക്കു പാഞ്ഞു .അമ്മയുടെ കൂടെ കുത്തി ഇരുന്നു അയല വെട്ടി കഴുകി അടുപ്പില്‍ കയറ്റി . കറി ചട്ടിക്കു കാവലിരിക്കുന്ന എന്‍റെ ആക്രാന്തം കണ്ടു ഞാന്‍ അടുപ്പിലെങ്ങാനം വീണു പോവുമോ എന്ന് പേടിച്ചിട്ടാവും പാവം അമ്മ എന്‍റെ തോളില്‍ നിന്ന് കൈ എടുത്തത്തെ ഇല്ല.
രണ്ടു കൊല്ലം കൂടി സൌദിയില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങുന്ന ദാസേട്ടനെ കാത്തു അറൈവല്‍ ഗേറ്റില്‍ നില്‍ക്കുന്ന മീന ചെചിയൊക്കെ എന്‍റെ കാത്തിരിപ്പിന് മുന്നില്‍ എത്ര ഭേദം.
അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചൂടാറാത്ത അയലക്കറി കപ്പയോടൊപ്പം ഡൈനിങ്ങ്‌ ടേബിളില്‍ രാജകീയമായി സ്ഥാനം പിടിച്ചു. പക്ഷെ അഞ്ചു മിനിട്ട് തികച്ചു ആ ഇരുപ്പിരിക്കാന്‍ പാവത്തിന് യോഗമുണ്ടായിരുന്നില്ല. അതിനു മുന്‍പ് തന്നെ അയലപാത്രം കൊയ്ത്തു കഴിഞ്ഞ മുന്ടക പാടം പോലെ ആയിരുന്നു.

കാര്യം എന്തൊക്കെ ആയാലും അന്ന് കഴിച്ച അയലക്കറി. .സത്യായിട്ടും ജീവിതത്തില്‍ അത്രേം സ്വാദ് അതിനു മുന്‍പോ പിന്‍പോ ഒന്നിനും തോന്നിയിട്ടില്യ. പക്ഷെ ഒറ്റ ഇരുപ്പിന് രണ്ടു അയല തീര്‍ത്ത എന്‍റെ കഴിപ്പിന്റെ ഭംഗി കൊണ്ടാവാം...ആ വീട്ടിലെ ആരും, എന്തിനു ടോമ്മി (വീട്ടിലെ പട്ടി) പോലും പിന്നെ കുറെ നാളത്തെക്ക് അയല കണ്ടാല്‍ തിരിഞ്ഞു നോക്കില്യായിരുന്നു .

Tuesday, December 1, 2009

അക്കുവാണ് താരം






                     രാമനാശാരീടെ മോന്‍ ആര്യൻ കുമാര്‍ എന്ന അക്കു നാട്ടില്‍ പ്രസിദ്ധനായത്‌ തന്‍റെ കൂടെപിറപ്പായ സൈക്കിളില്‍ കാഴ്ചവച്ചിരുന്ന ഒടുക്കത്തെ പ്രകടനങ്ങളുടെ പേരിലായിരുന്നു. സ്വതവേ ശാന്തശീലനും, എള്ളോളം  അലസനും സര്‍വ്വോപരി  പരോപകാരിയുമായിരുന്ന അക്കുവിന്റെ ട്രേഡ്മാര്‍ക്ക്  ആയിരുന്നു  പാരമ്പര്യമായി കിട്ടിയ തുരുമ്പു പിടിച്ച  ആ ഹെര്‍ക്കുലീസ്‌ സൈക്കിള്‍. പൊതുവേ  മര്യാദയ്ക്ക് സൈക്കിള്‍ ചവിട്ടിയിരുന്ന അക്കു വയലന്റ് ആവുന്നത് തന്റെ വിഷ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന  ശോഭന, വിജയ, സൌമ്യ, സന്ധ്യ തുടങ്ങിയ പരിസരത്തെ ജൂനിയര്‍ ഐശ്വര്യ റായിമാരെ  കാണുമ്പോഴാണ്. 


              തന്റെ ടെക്നിക്കൽ ആൻഡ് സോഫ്റ്റ് സ്‌കിൽസ് കാട്ടി കൊടുത്തു ക്ടാങ്ങളെ കൊണ്ട് ....വൗ ...എന്ന് പറയിപ്പിക്കുവാനായി അവനെന്തും ചെയ്യുമായിരുന്നു. രണ്ടു കയ്യും വിട്ടു ചവിട്ടുക, ഹാന്റിലില്‍  കാലെടുത്തു വെച്ച് ഓടിക്കുക, ഓടുന്ന സൈക്കിളിന്റെ  കാരിയറില്‍ കയറി നിന്ന് ടാറ്റ കാണിക്കുക  തുടങ്ങി പലവിധ റെയർ ആൻഡ് ഹൊറർ ഐറ്റംസ്  ഈ കിളിക്കുഞ്ഞുങ്ങൾക്കായി   അക്കു കാലാകാലങ്ങളില്‍  കാഴ്ചവച്ചിരുന്നു.

 ഒരിക്കല്‍ ട്യുഷന് പോവാന്‍ റോഡിലൂടെ നടന്നു പോയ സന്ധ്യയെ കണ്ടു തിരിഞ്ഞിരുന്നു സൈക്കിള്‍  ചവിട്ടി കൈതക്കാട്ടില്‍ ചെന്ന് കയറിയതും, കൈതമുള്ള്  കൊണ്ട് ബോഡി പയിന്റില്‍ സ്ക്രാച്ച് വീണതും ഒന്നും  അക്കുവിന്റെ പ്രതിഭയെ കൂടുതല്‍ ശക്തനാക്കിയതല്ലാതെ തളര്‍ത്തിയില്ല. 

എന്തിനേറെ പറയുന്നു.. 'അക്കുവിനെ പോലെ സൈക്കിള്‍  ചവിട്ടാന്‍ അറിയാമെങ്കിൽ  പരിഗണിക്കാം '... എന്ന് പെണ്‍കുട്ടികള്‍ തങ്ങളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ ഒതുക്കാനായി പറയുക വരെ ചെയ്തിരുന്നു അന്നൊക്കെ.


അങ്ങനെയിരിക്കെയാണ് രാമപുരം ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം വന്നെത്തിയത്. വടക്കേകരയുടെ കെട്ടുകാഴ്ചയും കാവടിയും ഒക്കെ എല്ലാ കൊല്ലവും പുറപ്പെടാന്‍ തുടങ്ങുന്നത് എന്റെ തറവാടിനു മുന്നിലുള്ള കലുങ്ക് ജംക്ഷനിൽ  നിന്നാണ് . ഉച്ചയ്ക്ക് തന്നെ  അമ്മൻകുടവും , പൂക്കാവടിയും, കെട്ടു കുതിരയും ഒക്കെ റോഡില്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങി. അത്   കാണുവാനായി റോഡിനിരുവശം ആബാലവൃദ്ധം ജനങ്ങളും നിരന്നത്തോടെ  ആകെ കൂടെ റോഡില്‍ ഒരു ഉത്സവത്തിന്റെ പ്രതീതി. മഞ്ജുവും പിഞ്ചുവും എന്ന് വേണ്ട അക്കുവിന്റെ ലിസ്റ്റിലെ എല്ലാ പെരുകാരും അവിടെ ഹാജരുണ്ട്. 
അപ്പോഴാണ്‌ തെക്ക് നിന്നും   ജങ്ക്ഷനില്‍  വന്നു ചേരുന്ന ഗ്രാവലിട്ട കൈവഴിയിലൂടെ നീട്ടി ബെല്ലടിച്ചു കൊണ്ട് നമ്മുടെ കഥാനായകന്റെ രംഗപ്രവേശം. 
ദൂരെ നിന്നുള്ള  സ്കാന്നിങ്ങില്‍ തന്നെ സന്ധ്യയും സൌമ്യയും ഉള്‍പ്പടെ കിളികളുടെ ഒരു ചാകര തന്നെ കണ്ണില്‍ പെട്ടതോടെ അക്കുവിലെ സൈക്കിള്‍ അഭ്യാസി ഉണര്‍ന്നു. തന്റെ കിടിലന്‍  പ്രകടനം കണ്ടു കോരി തരിച്ചു തന്നെ സ്വപ്നം കാണുന്ന കുമാരിമാരെ മനക്കണ്ണില്‍ കണ്ടതോടെ അക്കുവൊരു അക്ഷയ്‌ കുമാറായി മാറി.



 ഇടവഴി  പ്രധാന റോഡിലേക്ക് വന്നു ചേരുന്നത് സാമാന്യം നല്ല ഒരു കയറ്റമാണ്. ഇടതു ഭാഗത്ത് കൂടെ കൈത്തോടും ഉണ്ട്. തുരു തുരെ ബെല്ലടിച്ചു സദസ്സിന്റെ ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് അക്കു സൈക്കിളിനു  വേഗത കൂട്ടി. കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുന്ന കാണികളെ കണ്ട ആവേശത്തില്‍ എഴുനേറ്റു  നിന്ന് രണ്ടു കയ്യും വിട്ടു അക്കു ജന്ക്ഷനിലെ കയറ്റം പാഞ്ഞു കയറി. 

 ഠിം....!  ക്ലിം.....ടപ്പേ..!

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 

റോഡിനു സൈഡില്‍ കാലത്ത് ടെലിഫോണ്‍ കേബിള്‍ ഇടാന്‍ വേണ്ടി നീളത്തില്‍ കുഴിയെടുത്തു പോയത്  പാവം അക്കു അറിഞ്ഞിരുന്നില്ല. പാഞ്ഞു വന്നു കുഴിയില്‍ ചാടിയ സൈക്കിളിന്റെ മുന്‍ ചക്രം തൊണ്ണൂറു  ഡിഗ്രി  വെട്ടി തിരിഞ്ഞു  കുഴിയില്‍ വീഴുകയും പിന്‍ചക്രം തൊണ്ണൂറു ഡിഗ്രി മുകളിലേക്കുയരുകയും ചെയ്തതിന്റെ ഫലമായി നൊടിയിടയില്‍... മായാവിയെപ്പോലെ പറന്നു വന്നു അക്കു റോഡിനു നടുവില്‍ ലാന്‍ഡ്‌ ചെയ്തു.

 അടിപൊളി...

സൂപ്പര്‍ ലാന്ടിംഗ്!

 ..പക്ഷെ ഒരു വ്യത്യാസം  മാത്രം.

 ബാലരമയിലെ മായാവിക്ക് തന്റെ സ്ഥിരം യൂണിഫോം ആയി ഒരു സെക്കന്റ്‌ പേപ്പര്‍ സ്ഥിരമായി  ഉണ്ടായിരുന്നെങ്കില്‍ ....ചാട്ടത്തിനിടയിൽ  മുണ്ട് സൈക്കിളില്‍ കുരുങ്ങി അഴിഞ്ഞു പോയ അക്കുവിനു അതില്ലായിരുന്നു !


ഒരു നിമിഷം കൈ വിട്ടു പോയ ബോധം തിരികെ കിട്ടിയ അക്കു കണ്ടത് തന്റെ  'പ്രകടനം' കണ്ടു കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കുന്ന നാട്ടുകാരെയാണ്. അക്കു പെണ്‍കുട്ടികളുടെ ഇടയിലേക്ക് ദയനീയമായി പാളി നോക്കി....അതാ..സൌമ്യയും സന്ധ്യയും...ബയോളജി ക്ലാസ്സില്‍ പിന്‍ കുത്തി  കുരിശില്‍ തറച്ച തവളയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കൌതുകത്തോടെ തന്നെ ആകെ മൊത്തം നിരീക്ഷിക്കുന്നു. 


    നാണം മറയ്ക്കുവാനായി അക്കു നേരെ കൈത്തോട്ടിലേക്ക് എടുത്തു ചാടി. പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. കെട്ടു കുതിര പോവുമ്പോള്‍ മുകളില്‍ തട്ടാതെ ഇരിക്കുവാനായി   മാവിന്റെ താഴ്ന്ന ചില്ലകള്‍ മുറിച്ചു തോട്ടിലേക്ക് തള്ളിയിട്ടു പണിക്കരേട്ടന്‍ അങ്ങോട്ട്‌ മാറിയിട്ട്  ഉണ്ടായിരുന്നുള്ളൂ. സേഫ്ടി ഫിറ്റിങ്സ്   ഒന്നും തന്നെ ഇല്ലാതെ തോട്ടില്‍ കിടന്ന  മാവിന്റെ കൊമ്പില്‍ ആയത്തില്‍  വന്നു അക്കുവിന്റെ അടിപൊളി ലാന്ടിംഗ്.

 ...ശരിക്കും കുന്തത്തിന്റെ മുകളില്‍ ഇരിക്കുന്ന ലുട്ടാപ്പി തന്നെ!

പക്ഷെ ഒരു വിത്യാസം മാത്രം..!

ലുട്ടാപ്പിക്കും ഒരു സെക്കന്റ്‌ പേപ്പര്‍ സ്ഥിരമായി ഉണ്ടായിരുന്നു!

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഹരിപ്പാട് തന്നെ ഉള്ള ഒരു   ക്ഷേത്രത്തിലെ ജീവനക്കാരനായ അക്കുവിന്റെ കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെൻഡർ  വഴിയില്‍ കണ്ടാല്‍ ഇത്തിരിയില്ലാത്ത  പീക്കിരികള്‍ വരെ വിളിച്ചു കൂവും.. 

ആക്കൂ ..മച്ചാ....കൈ വിട്ടു ഓടിക്കെടാ...!

Monday, November 16, 2009

ശരണ വഴിയിലൂടെ, ശരണം വിളികളോടെ


രണ മന്ത്രങ്ങള്‍ മനസ്സിലുണര്‍ത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. ഇത് സ്വാമി അയ്യപ്പന്റെ മണ്ഡലക്കാലം. മാലയിട്ടു വൃതമെടുത്തു പമ്പയില്‍ മുങ്ങി , മല ചവിട്ടി ഭക്തര്‍ സ്വാമി അയ്യപ്പന്റെ ദിവ്യ ദര്‍ശനത്തിനായി ശബരി ഗിരിയിലെയ്ക്ക് ഒഴുകാന്‍ തുടങ്ങുന്ന പുണ്യ മാസം.

പാലിലും നെയ്യിലും അഭിഷിക്തനായ സ്വാമിയെ കാണുന്നത് കോടി പുണ്യം. ഹരിവരാസനം പാടി നിറഞ്ഞ മനസ്സോടെ മലയിറങ്ങുമ്പോള്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത സമാധാനവും ശാന്തിയും. ഓരോ തവണ മലയിറങ്ങി പമ്പയിലെത്തി മുങ്ങി നിവരുമ്പോഴും ഇനി അടുത്ത മടങ്ങി വരവ് എത്ര വേഗം ആയിരുന്നെങ്കില്‍ എന്ന് മനസ്സ് പറയുന്നത് ഇവിടെ മാത്രം ഉണ്ടാവുന്ന അനുഭവം.

മാലയിടുന്ന നാള്‍ മുതല്‍ ചര്യകളിലും ചിന്തകളിലും ചിട്ട വരുത്തി ശരണം വിളികളുമായി കഴിയുന്ന ദിനങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഈ മാസം വീണ്ടും കടന്നു വരുന്നത് എനിക്ക് ഇത് പത്താം തവണ. പതിനാറു വയസ്സില്‍ കന്നി മല ചവിട്ടിയ ശേഷം ഒരു മണ്ഡലക്കാലവും സ്വാമിയെ കാണാതെ കടന്നു പോയിട്ടില്ല.

ഇത്തവണയും കായംകുളം പുതിയിടം ക്ഷേത്രത്തില്‍ പോയി മാല പൂജിച്ചു വാങ്ങി ധരിച്ചു വൃതം തുടങ്ങണം. മനസ്സും ശരീരവും ശുദ്ധി വരുത്തി , രണ്ടു നേരവും ശരണം വിളിയും, ക്ഷേത്ര ദര്‍ശനവുമായി വൃതത്തിന്റെ നാളുകള്‍ കഴിയണം. അടയാളമെന്ന പോലെ കറുപ്പ് തോര്‍ത്ത്‌ മുണ്ട് കഴുത്തില്‍ ചുറ്റി, ചെരുപ്പ് ധരിക്കാതെ എവിടെയും സഞ്ചാരം. വൃതത്തിലാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കുവാനും, അത് വഴി അശുദ്ധി ഒഴിവാക്കുവാനും അത് സഹായകമാവും.

യാത്രയുടെ അന്ന് വൈകിട്ട് വരെ നിരാഹാരം. പിന്നെ അമ്മ ഉണ്ടാക്കുന്ന കഞ്ഞി കുടിച്ചു ദീപാരാധന തൊഴാന്‍ രാമപുരം ക്ഷേത്രത്തിലേക്ക്. അവിടുന്ന് തന്നെ കെട്ട് നിറച്ചു ഇരുമുടിയും തലയിലേറ്റി എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി ശബരി മലയിലേക്ക് അഞ്ചു മണിക്കൂറോളം നീളുന്ന യാത്ര.

പമ്പയില്‍ എത്തുമ്പോഴേക്കും പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും. തണുത്ത വെള്ളത്തില്‍ മുങ്ങി കുളിച്ചു, കര്‍പ്പൂരം കത്തിച്ചു, പമ്പാ ഗണപതിക്ക്‌ തേങ്ങയടിച്ചു, ശ്രീരാമനെയും ആന്ജനെയനെയും തൊഴുതു മണികണ്ഠനെ കാണുവാനായി മുകളിലേക്ക്. പണ്ടൊക്കെ എവിടെയും ഇരിക്കാതെ ഒറ്റ നടപ്പില്‍ തന്നെ മുകളിലെത്തുവാന്‍ ആവേശമായിരുന്നു. ഇപ്പൊ കുത്തനെ ഉള്ള ആദ്യ പകുതി കഴിഞ്ഞാല്‍ ഒന്ന് ഇരുന്നു കിതപ്പടക്കാതെ തുടരുവാന്‍ കഴിയാറില്ല.

മുകളിലെത്തുമ്പൊഴേക്കും നടതുറന്നിട്ടുന്ടാവില്ല. നടപ്പന്തലില്‍ അല്‍പ്പ നേരം വിശ്രമം. നട തുറക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഒടുവില്‍ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ടുള്ള മണി നാദം. അകമ്പടിയായി യേശുദാസിന്റെ ഭാവ സാന്ദ്രമായ ശബ്ദത്തില്‍ മൈക്കിലൂടെ ഒഴുകിയെത്തുന്ന അയ്യപ്പ സ്തുതി. എവിടെയും മുഴങ്ങുന്ന ശരണം വിളികള്‍ തീര്‍ക്കുന്ന ഭക്തി നിര്‍ഭരമായ അന്തരീക്ഷം. പിന്നെ കൊച്ചു കടുത്ത സ്വാമിക്ക് തേങ്ങയടിച്ചു ഓരോ പടിയും തൊട്ടു തൊഴുതു പതിനെട്ടാം പടി കയറ്റം. കാത്തു നിന്ന് ഒടുവില്‍ സാക്ഷാല്‍ അയ്യപ്പ സ്വാമിയുടെ സന്നിധിയില്‍. ഇരുമുടിയുമേന്തി അയ്യപ്പനെ തൊഴുതു നില്‍ക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് പറഞ്ഞറിയിക്കാന്‍ ആവാത്ത ശാന്തിയും സമാധാനവും മാത്രം.

എത്ര നേരം അങ്ങനെ നിന്നാലും മതി വരില്ല എങ്കിലും തിരക്ക് അതിനൊരു തടസ്സമാവുമ്പോള്‍, മനസ്സില്ലാ മനസ്സോടെ വീണ്ടും മുന്നോട്ട്. ഭസ്മക്കുളത്തില്‍ മുങ്ങി വന്നു മണികണ്ഠന് ചുറ്റും ശയനപ്രദക്ഷിണം രണ്ടു തവണ ചെയ്തിട്ടുണ്ട് , കഠിനമായ സമസ്യകള്‍ ജീവിതത്തില്‍ കടന്നു വന്ന സമയങ്ങളില്‍. അപ്പോഴൊക്കെ കലിയുഗവരദന്‍ കനിഞ്ഞിട്ടുമുണ്ട്. എന്തായാലും ഇത്തവണ ശയനപ്രദക്ഷിണം ഇല്ല. .

നെയ്ത്തേങ്ങ ഉടച്ചു നെയ്യ്‌ പാത്രത്തിലേക്ക് പകര്‍ന്ന് അഭിഷേകത്തിനായി കൊടുക്കും.കെട്ടിലെ അവിലും മലരും കല്‍ക്കണ്ടവും അന്നദാനതിലേക്കായി വെച്ചിരിക്കുന്ന പാത്രത്തില്‍ നിക്ഷേപിക്കും. പിന്നെ മേല്‍പ്പാലം വഴി മാളികപ്പുറത്തേക്ക്. മാളികപ്പുറത്തു തെങ്ങയുരുട്ടി പനിനീര് തളിച്ച് , കറുപ്പയ്യ സ്വാമിക്ക് വെറ്റില പാക്ക് വെച്ച്, നവഗ്രഹങ്ങളെ വലം വെച്ച് തൊഴുതു അവിടെ നിന്നും വാവര് സ്വാമിയുടെ നടയിലേക്ക് . കെട്ടിലുള്ള കുരുമുളക് അവിടെ കൊടുത്തു തൊഴുതു ആഴിയില്‍ ചെന്ന് കയ്യിലുള്ള തേങ്ങാ കഷ്ണങ്ങള്‍ അവിടെ എറിയും. അവിടെ നിന്നും പകുതി കത്തിയ ഒന്നോ രണ്ടോ തെങ്ങാമുറികള്‍ തിരികെ എടുക്കും.അത് പ്രസാദത്തോടൊപ്പം ചേര്‍ക്കാനുള്ളതാണ്.

എല്ലാം കഴിഞ്ഞു ക്യൂ നിന്ന് അരവണയും ഉണ്ണിയപ്പവും വാങ്ങി, താഴെ നിന്ന് കാനന വാസനെ ഒരിക്കല്‍ കൂടി തൊഴുതു തിരികെ പമ്പയിലേക്ക്. സ്വാമിയെ കാണുവാനുള്ള അതിയായ ആഗ്രഹം കൊണ്ടാവാം കയറ്റം കഠിനമായി തോന്നിയിട്ടില്ല ഒരിക്കലും. പക്ഷെ ഇറക്കം ശരിക്കും ക്ഷീണിപ്പിക്കുന്നത് തന്നെ. കല്ലും കമ്പും കൊണ്ട് കാലു നോവുന്നതും ഇറക്കത്തില്‍ വെച്ച്. ഒടുവില്‍ നടന്നു തളര്‍ന്നു തിരികെ പമ്പാ തീരത്ത് എത്തി വേദനയെടുത്ത് വിങ്ങുന്ന കാല്‍പ്പാദം തണുത്ത വെള്ളത്തില്‍ വയ്ക്കുമ്പോള്‍, എന്ത് സുഖം.

പിന്നെ ഏറെ സമയം എടുത്തു പമ്പയില്‍ ഒരു നീരാട്ട്. ക്ഷീണമൊക്കെ മാറി അവിടെ സ്ഥിരമായി എല്ലാ വര്‍ഷവും ചായക്കട നടത്തുന്ന ഹരിപ്പാട്ടുകാരന്‍ പ്രഭകരെട്ടന്റെ കടയില്‍ നിന്ന് കപ്പയും കഞ്ഞിയും സ്വാദോടെ കഴിക്കാം. പന്ത്രണ്ടൊക്കെ ആവുമ്പോള്‍ തിരികെ പോവാന്‍ എല്ലാവരും തയ്യാറായിട്ടുന്ടാവും. മെല്ലെ മെല്ലെ തിരക്കുകളില്‍ നിന്ന് അകന്നു വാഹനം നീങ്ങുമ്പോള്‍, പൂങ്കാവനം കണ്ണില്‍ നിന്ന് മറഞ്ഞു തുടങ്ങുമ്പോള്‍ എന്തോ നഷ്ടപെട്ട പോലെ വിഷമം തോന്നുമെങ്കിലും അടുത്ത വരവിന് ഇനിയും ഉടനെ തിരികെയെത്തും എന്ന് സ്വയം ആശ്വസിക്കും. ഒടുവില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ എത്തി മാല ഊരി വൃതം അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് മടക്കം.
ഇനിയും എത്ര കൊല്ലം ഈ പതിവുകള്‍ ആവര്‍ത്തിച്ചാലും ഓരോ തവണയും യാത്ര തുടങ്ങുമ്പോള്‍ ആദ്യമായി പോവുന്ന അതെ ആവേശം തന്നെ മനസ്സില്‍ തോന്നും. ആത്മ നിയന്ത്രണത്തിന്റെ പാഠങ്ങള്‍ ആവര്‍ത്തിച്ചു തരുന്നതിനോപ്പം ചെറുപ്പത്തില്‍ പഠിച്ച, ഇപ്പോള്‍ കൈമോശം വന്നു തുടങ്ങുന്ന ശീലങ്ങളിലേക്കുള്ള ഒരു മടക്കം കൂടിയാണ് എല്ലാ കൊല്ലവും മുടങ്ങാതെ ഉള്ള ഈ യാത്ര എനിക്ക്. അത് കൊണ്ട് തന്നെ ഓരോ തവണ വൃശ്ചികമാസം വിരുന്നെത്തുമ്പോഴും ഇത്തവണയും ഈ യാത്രയ്ക്ക് മുടക്കം വരുത്തരുതേ എന്ന് സ്വാമിയോട് പ്രാര്‍ത്ഥന മാത്രം.

ഹരിവരാസനം വിശ്വമോഹനം
ഹരിതദീശ്വരം ആരാധ്യപാദുകം
അരിവി മര്‍ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ..

സ്വാമിയേ ശരണമയ്യപ്പാ..!





Tuesday, November 3, 2009

എന്‍റെ കടിഞ്ഞൂല്‍ സിഗരറ്റ്

രോരുത്തരും പറയാറുണ്ട്‌... ഞാന്‍ പത്താം ക്ലാസ്സില്‍ സിഗരറ്റ് വലി തുടങ്ങി.. ഞാന്‍ എട്ടില്‍ പഠിക്കുമ്പോ ബീഡി കട്ട് വലിച്ചു എന്നൊക്കെ... പക്ഷെ ഇതൊക്കെ കേക്കുമ്പോ ചിരിയാ വരണേ...സത്യം..
എങ്ങനെ ചിരിക്കാതിരിക്കും... കാരണം ഞാന്‍ ആദ്യത്തെ സിഗരറ്റ് വലിക്കുംപോ പ്രായം മൂന്നു വയസ്സ്...ഹിഹി

ഓര്‍മ്മവെച്ച നാള് മുതല്‍ കണ്ടു തുടങ്ങിയതാണ്‌ സിഗരറ്റുകള്‍. മിലിട്ടറിക്കാരന്‍ ചിറ്റപ്പന്‍ വലിക്കുന്ന ചാര്‍മിനാറും , പണിക്കരേട്ടന്‍ വലിക്കുന്ന പനാമയും, പറമ്പ് കിളയ്ക്കാന്‍ വരുന്ന കുട്ടപ്പന്‍ ചേട്ടന്‍ കന്ഗാരുവിനെ പോലെ കൈലി മുണ്ടില്‍ തിരുകി വെച്ചിരുന്ന കാജ ബീഡിയും ഒക്കെ തീരെ ചെറുപ്പം മുതലേ എന്‍റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പകുതി എരിഞ്ഞ ബീഡിക്കുറ്റി നീട്ടി വലിച്ചു തീവണ്ടി പോലെ പുക വിട്ടു തൂമ്പയും പിടിച്ചു നെഞ്ചും വിരിച്ചു നില്ക്കാറുണ്ടായിരുന്ന കുട്ടപ്പന്‍ ചേട്ടന്‍, ആ ഒറ്റ ആക്ഷന്‍ കൊണ്ട് തന്നെ എനിക്കന്നു ഒരു ഹീറോ ആയിരുന്നു. എന്‍റെ അപ്പൂപ്പനും, വടക്കേലെ ബാലന്‍ മാഷും ഒഴികെ അന്ന് ഞാന്‍ കണ്ടിട്ടുള്ള തലമുതിര്‍നവരെല്ലാം പുകവലി ശീലമുള്ളവരായിരുന്നു. അത് കൊണ്ട് തന്നെ ആണ്‍കുട്ടി ആവണമെങ്കില്‍ പുകവലിക്കണം എന്ന സിദ്ധാന്തം ഞാന്‍ പണ്ടേ മനസ്സില്‍ കുറിച്ചിട്ടു.

ഒടുവില്‍ ആഗ്രഹം കണ്ട്രോള്‍ വിട്ടപ്പോള്‍ ഒരീസം മടിച്ചു മടിച്ചു നാണം കുണുങ്ങി നിന്ന് അമ്മയോട് ആഗ്രഹം അറിയിച്ചു.
സിഗരറ്റ് വലിക്കണം!
ഇത്തിരി ഇല്ലാത്ത ചെക്കന്റെ ഒത്തിരി വല്യ ആഗ്രഹം കേട്ട് അമ്മേടെ മുഖം ചുവന്നു. വടിയെടുക്കാന്‍ പുളിന്ചോട്ടിലേക്ക് നടക്കണം എന്ന് അമ്മ മനസ്സില്‍ ചിന്തിച്ച നിമിഷം തന്നെ കണ്ണന്‍ അവിടുന്ന് സ്കൂട്ടായി. പിന്നെ പൊങ്ങിയത് അമ്മൂമ്മയുടെ മുന്നില്‍. പരമാവധി ദയനീയ ഭാവം മുഖത്ത് വരുത്തി അവിടെ അടുത്ത നിവേദനം കൊടുത്തു.
'മോനെ വല്യ ആളുകളെ സിഗരട്ട് വലിക്കാന്‍ പാടുള്ളു.. നീ ചെറിയ കുട്ട്യല്ലേ..തലമുതിര്‍ന്നു വരുമ്പോ വലിക്കാം ട്ടോ..' അമ്മൂമ്മയുടെ സ്നേഹത്തോടെ ഉള്ള ഉപദേശം.

ഓ പിന്നെ ഇത്തിരി ഇല്ലാത്ത ഞാന്‍ ഇനി എന്ന് തലമുതിര്‍ന്നു വരാനാ.. ഒരു പൊടി മീശ എങ്കിലും കിളിര്‍ക്കാന്‍ ഇനിയും കൊല്ലം എത്ര കഴിയണം. എന്‍റെ ആഗ്രഹത്തെ തന്ത്രപരമായി ഒതുക്കാനുള്ള അമ്മൂമ്മയുടെ അടവാണതെന്ന് മനസ്സിലായപ്പോള്‍ എന്തെന്നില്ലാത്ത നീരസവും ദേഷ്യവും തോന്നി.
ഇനി സമാധാനത്തിന്റെ പാത മതിയാവില്ല എന്ന് മനസിലായതോടെ വജ്രായുധം പുറത്തെടുത്തു. രാവിലെ കഴിച്ച ഒന്നര ദോശ പകര്‍ന്നു തന്ന മുഴുവന്‍ ആരോഗ്യവും എടുത്തു വലിയ വായിലെ കാറി കൂവി. പത്ത് മിനിറ്റിലേറെ നീണ്ട ഒപ്പറേഷന്‍ എന്തായാലും വിജയം കണ്ടു. അന്ന് വൈകിട്ട് തന്നെ സിഗരട്ട് ശരിയാക്കാം എന്നും... പകരം ആ ഒറ്റ തവണ കൊണ്ട് ആഗ്രഹം തീര്‍ത്തോളാം എന്നും പരസ്പര ഉടമ്പടി ഒപ്പ് വെച്ച് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു ഞാന്‍ അടുക്കളയിലേക്കും, അമ്മൂമ്മ പറമ്പിലേക്കും പോയി.

പിന്നീടുള്ള കുറെ മണിക്കൂറുകള്‍ ശരിക്കും ഇഴഞ്ഞാണ് നീങ്ങിയതെന്കിലും ഞാന്‍ കാത്തിരുന്ന ആ മുഹൂര്‍ത്തം ഒടുവില്‍ വന്നെത്തി. പറമ്പിലെ പണിക്കാരിയെ വിട്ടു വാങ്ങിപ്പിച്ച പനാമാ സിഗരറ്റുമായി അമ്മൂമ്മ സിറ്റൌട്ടില്‍ ഹാജര്‍. വെള്ള പനാമ കണ്ടു ചാടി വീഴാനുള്ള ആക്രാന്തം തോന്നിയെങ്കിലും ജാഡ കുറയ്ക്കാതെ ഞാന്‍ ചുറ്റുവെട്ടത്തു വന്നു കറങ്ങി നിന്നു. വീട്ടിലുള്ളവരും പറമ്പിലെ പണിക്കാരും വഴിയെ പോയവരും ഒക്കെ കാഴ്ചക്കാരായി ചുറ്റുമുണ്ട്. ചിറ്റപ്പന്‍ ഒരു ക്യാമറയും റെഡി ആക്കി വന്നു നോക്കി ഇരിക്കുന്നു.

എന്‍റെ ഹീറോ ആയ കുട്ടപ്പന്‍ ചേട്ടന്‍ തന്നെ സിഗരട്ട് കത്തിച്ചു കയ്യില്‍ തന്നു. തലയില്‍ കൈവെച്ചു അനുഗ്രഹം മേടിച്ചു രണ്ടു കയ്യും നീട്ടി വാങ്ങണം എന്ന് തോന്നിയെങ്കിലും ജാഡ കളയാന്‍ പാടില്ലല്ലോ. അത് കൊണ്ട് ഇടതു കയ്യുടെ രണ്ടു വിരലുകല്‍ക്കിടയിലായി തിരുകികൊണ്ട് കൌബോയ് സ്റ്റൈലില്‍ സിഗരട്ട് വാങ്ങി.

നെന്ജൊക്കെ പരമാവധി വിരിച്ചു നിന്നു ഒരു കയ്യ്‌ പിറകില്‍ കുത്തി മറ്റേ കയ്യില്‍ സിഗരറ്റും മുഖത്ത് ' ഞാന്‍ ആരാ മോന്‍' എന്ന ഭാവവും ഒക്കെ ആയി നില്‍ക്കുന്ന കണ്ണനെ കണ്ടപ്പോ എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കണ്ടത് ആരാധനയാണോ...അത്ഭുതമാണോ അതോ..ചിരി കഷ്ടപ്പെട്ട് കടിച്ചു പിടിച്ചതാണോ എന്ന് ശരിക്കങ്ങട് മനസ്സിലായില്ല.

'നോക്കി നില്‍ക്കാതെ വലിക്കെടാ...' ഒറ്റക്കണ്ണടച്ചു ക്യാമറയും പിടിച്ചു നിന്ന ചിറ്റപ്പന് ക്ഷമ നശിച്ചു.
എന്നാ പിന്നെ താമസിക്കണ്ട...റെഡി വണ്‍ ടൂ ത്രീ സ്റ്റാര്‍ട്ട്...
സിഗരട്ട് ചുണ്ടില്‍ ചേര്‍ത്ത്.. സര്‍വ്വ ശക്തിയും പിടിച്ചു അകത്തേക്ക് ഒറ്റ വലി.
ന്റമ്മേ...!
കുറെ പുകയില പൊടിയും പുകയും ഒക്കെ ചേര്‍ന്ന് അകത്തോട്ടു കേറി പോയി...
കണ്ണൊക്കെ ചുവന്നു നിറഞ്ഞു വരുന്നു. തിരികെ പുക വിടുന്നതിനു മുന്‍പ് തന്നെ ചുമച്ചതോടെ പകുതിയിലധികം പുകയും അകത്തു തന്നെ സെറ്റില്‍ ആയി... എല്ലാവരുടെയും ചിരി കണ്ടിട്ട് വാശിക്ക് വീണ്ടും ഒന്ന് കൂടെ വലിചെന്കിലും അത് വേണ്ടായിരുന്നു എന്ന് ഉടനെ തന്നെ തോന്നി.
കയ്പ്പും...ചവര്‍പ്പും ചുമയും ആകെ കൂടി ശ്വാസം മുട്ടുന്ന പോലെ തോന്നിയതോടെ സിഗരട്ട് ദൂരെ കളഞ്ഞു തിണ്ണയില്‍ പോയി ഇരുന്നു. അയ്യേ.. ഇത്ര വൃത്തികെട്ട സാധനവാണോ ഇവരൊക്കെ ഇത്രേം ജാഡ കാണിച്ചു വലിക്കുന്നെ. ഇതിലും ഭേദം പേപ്പറ് ചുരുട്ടി വലിക്കുന്നെ ആയിരുന്നു. തലയ്ക്കു എന്തോ പോലെ...എവിടെയെങ്കിലും ഒന്ന് ചാരി ഇരുന്നാലോ എന്നൊരു തോന്നല്‍

എങ്ങനെ ഒണ്ടു മോനെ സിഗരട്ട്..? കുട്ടപ്പന്‍ ചേട്ടന്റെ മുഖത്ത് എസ് എസ് എല്‍ സി പരീക്ഷ മൂന്നാം തവണയും എഴുതി റിസല്‍റ്റ്‌ അറിയാന്‍ നില്‍ക്കുന്ന കിഴക്കേലെ ബിനി ചേച്ചിയുടെ മുഖത്ത് കാണുന്ന ആകാംക്ഷ.

പിന്നേ.. ഡെയിലി രണ്ടു കെട്ടു കാജാ ബീഡി വലിച്ചു തള്ളുന്ന ഇങ്ങേരു ഇനിയിപ്പോ ആകെ രണ്ടു പുകയെടുത്ത ഞാന്‍ പറഞ്ഞിട്ട് വേണോ എങ്ങനെ ഒണ്ടെന്നു മനസിലാക്കാന്‍.
നീ പോടാ..പട്ടീ..!
പെട്ടെന്നുള്ള എന്‍റെ സ്നേഹം നിറഞ്ഞ കുഞ്ഞു മറുപടിയില്‍ അന്തം വിട്ടു നിന്നു പോയ പാവം എന്‍റെ എക്സ്- ഹീറോയുടെ മുഖം കണ്ടതോടെ ബാക്കി ഉള്ളവര്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല.

അങ്ങനെ മൂന്നാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും...രണ്ടു പുകയെടുത്തു ചിലങ്ക അഴിച്ചു വെച്ച ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടെ അതെ അരങ്ങില്‍ ഒന്ന് കയറാന്‍ ധൈര്യം കാട്ടിയത് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു. എങ്കിലും നിക്കറും കുട്ടി ബനിയനും ഇട്ട് , ഉണ്ട കണ്ണും തുറന്നു പിടിച്ചു സര്‍വ്വ ശക്തിയും എടുത്തു സിഗരറ്റ് വലിക്കുന്ന മൂന്നു വയസ്സുകാരന്‍റെ ചിത്രം കുഞ്ഞനിയന്മാരൊക്കെ ഇപ്പോഴും അസൂയയോടെ നോക്കാറുണ്ട്. ചേട്ടന്‍ പണ്ടേ ആള് പുലിയായിരുന്നു...ല്ലേ..എന്നൊരു ഭാവത്തില്‍...

Tuesday, October 20, 2009

കൈ വിട്ട കൊന്നപ്പത്തല്‍

ടക്കേലെ സുമതിയമ്മയും എന്‍റെ അമ്മാമ്മയും തമ്മില്‍ എന്തൊരു സ്നേഹാരുന്നു. വെള്ളിയാഴ്ച അമ്പലത്തില്‍ പോവുമ്പോഴും, ഞായറാഴ്ച ദൂരദര്‍ശനില്‍ സിനിമ കാണാന്‍ ഇരിക്കുമ്പോഴും ഒക്കെ ഉള്ള രണ്ടാളടേം സ്നേഹം കണ്ടാല്‍, ചേട്ടത്തിയും അനിയത്തിയും ആണെന്നെ ആരും പറയു. എന്‍റെ അപ്പൂപ്പനും സുമതിയമ്മേടെ ഭര്‍ത്താവു തങ്കപ്പേട്ടനും തോളില്‍ കയ്യിട്ടു ഷോലയിലെ ധര്‍മ്മേന്ദ്രയും അമിതാബ് ബച്ചനും പോലെ, നടന്നിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു . പക്ഷെ ഇപ്പൊ കുറെ ഏറെ വര്‍ഷങ്ങളായി ഇവരൊക്കെ തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പുമാ.. ഇതിനൊക്കെ കാരണം ഒരു കുഞ്ഞു സംഭവം ആണെന്നെ.. അത്ര കാര്യായി ഒന്നും ഇല്യ..

ചുറ്റുവട്ടത്തുള്ള ഉള്ള മറ്റു വീടുകളില്‍ നിന്ന് ഞങ്ങളുടെ തറവാടിനെ വിത്യസ്തമാക്കിയിരുന്ന ഒരു കാര്യം തൊടിയില്‍ നിറയെ ഉണ്ടായിരുന്ന മാവുകള്‍ ആയിരുന്നു . എല്ലാവരും പറമ്പില്‍ തെങ്ങും, വാഴയും , കപ്പയും ഒക്കെ നട്ടു വളര്‍ത്തിയപ്പോള്‍ എന്‍റെ അമ്മാമ്മേടെ ഹോബി മാവ് വളര്‍ത്തല്‍ ആയിരുന്നു. അങ്ങനെ മൂവാണ്ടനും, വെള്ളരിയും, കിളിച്ചുന്ടനും , കസ്തൂരിയും ഒക്കെ പല നാട്ടില്‍ നിന്നായി ഞങ്ങളുടെ തൊടിയില്‍ ചേക്കേറി മത്സരിച്ചു വളര്‍ന്നു. എവിടെ തിരിഞ്ഞാലും നിറയെ മാവുകള്‍ ഉള്ളത് കൊണ്ടാവും, മാവേല്‍ എറിയാനുള്ള വാസന എനിക്കും ചേട്ടനും കുട്ടിക്കാലം മുതലേ ഉണ്ടായത്.


മാമ്പഴക്കാലം ആയാല്‍ എല്ലാ മാവിലും നിറയെ മാങ്ങയുണ്ടാവും...അപ്പൊ മാന്ചോട്ടില്‍ ചെന്ന് കൊഴി എടുത്തു കണ്ണും പൂട്ടി മേലേക്ക് ചുമ്മാ ഒന്ന് എറിഞ്ഞാല്‍ മതി ഒരു മാങ്ങയെന്കിലും വീഴും. തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'പൊട്ടക്കണ്ണന്ടെ മാവിലേറ്'.
പക്ഷെ അങ്ങനെ പോലും ഒരു മാങ്ങ എറിഞ്ഞു വീഴ്ത്താന്‍ കഴിവില്ലാത്ത ഒരുപാട് പേര്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനും ഏട്ടനും മാവില്‍ ഏറിന്റെ കാര്യത്തില്‍ ആ ചുറ്റ്‌ വെട്ടത്തെ രണ്ടു കുഞ്ഞു സൂപ്പര്‍ സ്റ്റാറുകള്‍ ആയിരുന്നുട്ടോ . ഇവന്മാരെ രണ്ടിനേം പഠിക്കാന്‍ വിട്ടു സമയം കളയാതെ ക്രിക്കറ്റ്‌ കളിയ്ക്കാന്‍ വിട്ടാല്‍ 'ചിലപ്പോ' രക്ഷപെട്ടേനെ എന്ന് അപ്പൂപ്പന്‍ ഇടയ്ക്കിടെ പറയാറുണ്ട്‌ . പക്ഷെ കുനുകുനെ മാങ്ങയുള്ള നാട്ടുമാവില്‍ എറിയുന്നത് പോലെ എളുപ്പമല്ല ആകെ ഉള്ള മൂന്നു സ്റ്റമ്പ് ഉന്നം വച്ച് പന്തെറിയുന്നത് എന്ന് പാവത്തിന് അറിയില്ലല്ലോ..മണ്ടന്‍ അപ്പൂപ്പന്‍.

അങ്ങനെ ഇരിക്കെയാണ് അടൂരുള്ള ചെറിയമ്മയും അവരുടെ മൂത്ത മോന്‍ ആരോമലും രണ്ടു ദിവസത്തേക്ക് തറവാട്ടില്‍ എത്തിയത്. എന്നെക്കാള്‍ രണ്ടു വയസിനു ഇളയ ആരോമലിനെ ഞങ്ങള്‍ അന്ന് തന്നെ കുട്ടിപട്ടാളത്തില്‍ വിംഗ് കമാന്‍ഡര്‍ ആയി ചേര്‍ത്തു മുഖ്യ കായിക ഇനമായ മിഷന്‍ മാവിലേറിനായി നിയോഗിച്ചു . അടൂരില്‍ കൂടുതലും ഉള്ളത് റബ്ബര്‍ മരങ്ങള്‍ ആയതിനാലും റബ്ബറിന്റെ മണ്ടയ്ക്ക് എറിഞ്ഞു വീഴ്ത്താന്‍ പാകത്തിന് ഒന്നും ഇല്ലാത്തതിനാലും ഈ കലാപരിപാടി അത്ര വശമില്ലാത്തതിനാല്‍ ... തുരു തുരാ മാങ്ങ എറിഞ്ഞു വീഴ്ത്തുന്ന എന്നെയും ഏട്ടനേയും കണ്ടു ആരോമലിനു അത്ഭുതവും പിന്നെ അത് വളര്‍ന്നു ആരാധനയും ആയി മാറി. ഒടുവില്‍ മടിച്ചു മടിച്ചു അവന്‍ തന്റെ ആവശ്യം ഉന്നയിച്ചു ...
"മാങ്ങ എറിയാന്‍ പഠിപ്പിക്കണം".
ആദ്യം കുറെ ജാഡ ഒക്കെ കാണിച്ചെങ്കിലും ഒടുക്കം നാല് സൂപ്പര്‍മാന്‍ നയിം സ്ലിപ്പും, ഒരു പാക്കറ്റ് ബൂമര്‍ ബബിള്‍ ഗവും ദക്ഷിണയായി സ്വീകരിച്ചു ഞാന്‍ അവനെ എന്‍റെ ശിഷ്യനാക്കി.

ഇനി പഠനം തുടങ്ങാന്‍ പറ്റിയ മാവ് കണ്ടെത്തണം. തൊടിയില്‍ നിറയെ മാവ് ഉണ്ടെങ്കിലും, ഉയരം കുറഞ്ഞത് ആയതിനാലും , നിറയെ മാങ്ങ ഉള്ളതിനാലും, സര്‍വോപരി ആ സമയത്ത് എനിക്ക് ശനിയില്‍ കേതു കൊടി കുത്തി നിന്ന സമയം ആയതിനാലും വടക്കേ പറമ്പിലെ വെള്ളരി മാവ് തന്നെ ഒടുവില്‍ തിരഞ്ഞെടുത്തു. വിനാശകാലെ വിപരീത ബുദ്ധി..അല്ലാണ്ടെ എന്താ പറയ്യാ..

അങ്ങനെ കുട്ടിപട്ടാളം വടക്കേ പറമ്പിലെത്തി. മാവില്‍ ഏറിന്ടെ ശാസ്ത്രീയ വശങ്ങളെ പറ്റിയും, എറിയാന്‍ ഉപയോഗിക്കുന്ന ശീമകൊന്ന പത്തലെന്ന ആയുധം ഉപയോഗിക്കുന്ന രീതികളെ പറ്റിയും അരമണിക്കൂര്‍ നീണ്ട തിയറി ക്ലാസ്സിനു ശേഷം ഞങ്ങള്‍ പ്രക്ടിക്കലിലേക്ക് കടന്നു.
ആരോമലിന്റെ കയ്യില്‍ ഞാന്‍ ശീമ പത്തല്‍ കൊടുത്തു. കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ച്, കൊഴി തൊട്ടു തൊഴുതു രണ്ടു കൈകൊണ്ടും അത് വാങ്ങി അവന്‍ മാവില്‍ ഉന്നം പിടിച്ചു നിന്നു.
"അനിയാ ...നീ ഇപ്പൊ എന്തൊക്കെ കാണുന്നുണ്ട്...?"
"ആ മൂന്നു മാങ്ങ നില്‍ക്കുന്ന കുലയുടെ ഞെടുപ്പു മാത്രം.."
ഞാന്‍ ദ്രോണാചാര്യര്‍ കളിക്കുകയാണ് എന്ന് മനസിലാക്കിയിട്ടു എന്നപോലെ അവന്റെ ഉത്തരം...ഞാന്‍ ഹാപ്പി ആയി
"ഗുഡ്, എങ്കില്‍ ഷൂട്ട്‌...."
ആരോമലിന്റെ കയ്യില്‍ നിന്നും കൊഴി ചീറി പാഞ്ഞു.. ( DTSഇല്‍ കൊഴി ചീറി പായുന്ന ശബ്ദം )
എല്ലാവരും കണ്ണ് ചിമ്മി നോക്കി ..
മാവിനോ, മാങ്ങയ്ക്കോ യാതൊരു കുഴപ്പവുമില്ല...
അല്ലെങ്കിലും നൂറു മീറ്റര്‍ അകലെ കൂടെ ഒരു കമ്പ്‌ പോയാല്‍ എന്ത് കുഴപ്പം ഉണ്ടാവാന്‍ ..
ഇറ്റ്സ്‌ ഒക്കെ..ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം..
നിരാശയോടെ നില്‍ക്കുന്ന ആരോമലിനെ ഞാന്‍ തോളില്‍ തട്ടി ആശ്വസിപ്പിക്കുംപോഴാണ് വേലിക്കപ്പുറത്ത്‌ നിന്ന് സുമതിയമ്മയുടെ വലിയ വായിലെ ഉള്ള നിലവിളി...
ഒരു നിമിഷം പകച്ചു നിന്നെങ്കിലും, സംഭവം ഏതാണ്ടൊക്കെ മനസിലാക്കിയതോടെ ഞങ്ങള്‍ നാല് പാടും ഓടി. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല...ചോരയൊലിപ്പിക്കുന്ന തലയില്‍ തോര്‍ത്തും പൊത്തിപിടിച്ച്‌ സുമതിയമ്മയും , അവരെ കൈ പിടിച്ചു നടത്തിക്കൊണ്ട് തങ്കപ്പേട്ടനും മുറ്റത്ത്‌ ഹാജര്‍....
അവരെ കുറ്റം പറയാന്‍ ഒക്കില്ല..ആകയുള്ള ഇത്തിരി മുറ്റത്ത്‌ ഇട്ടല്ലെന്കില്‍ പിന്നെ എവിടെ ഇട്ടാ മുളക് ഉണക്കുക..
പക്ഷെ കൊഴി പാഞ്ഞു വന്നപ്പോ തല മാറ്റി പിടിക്കാത്തത് ആരുടെ കുറ്റം. കുറഞ്ഞത് മുറ്റത്ത്‌ മുളക് ചിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ്‌ എങ്കിലും വെക്കാത്തത് അശ്രദ്ധ അല്ലെ ?
എന്തായാലും പിന്നവിടെ നടന്നത് പുറത്തു പറയാന്‍ കൊള്ളില്ല. അന്ന് വരെ കേള്‍ക്കാത്ത പല വാക്കുകളും തങ്കപ്പേട്ടനില്‍ നിന്ന് അന്ന് ഞാന്‍ പഠിച്ചു.
ശ്ശൊ അറിവിന്റെ ഒരു കലവറ തന്നെ തങ്കപ്പേട്ടന്‍...
പക്ഷെ അന്ന് ഇറങ്ങി പോയ ആ കലവറയും ഭാര്യയും പിന്നെ ഇന്നു വരെ തിരികെ ഞങ്ങടെ മുറ്റത്ത്‌ കാലു കുത്തിയിട്ടില്ല.
ഈ സംഭവത്തിന്റെ പേരില്‍ കാര്യമായി വഴക്കോ അടിയോ ഒന്നും കിട്ടിയില്ലെങ്കിലും അതിനു ശേഷം മാവില്‍ ഏറ് എന്ന നാടന്‍ കലാപരിപാടിക്ക് വീട്ടില്‍ നിന്ന് കിട്ടിയിരുന്ന പിന്തുണ അപ്പൂപന്‍ ഏകപക്ഷീയമായി പിന്‍വലിച്ചു.
അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം എന്ന വല്യ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് ഒരു കുറ്റമാണോ? അതങ്ങനാ..അല്ലേലും ഒരു നല്ല കാര്യം ചെയ്താ ..അവസാനം ഇങ്ങനെ ഒക്കയെ വരൂ.. നമ്മളെന്തു തെറ്റു ചെയ്തിട്ടാ അല്ലെ ?

Thursday, October 8, 2009

കര്‍ത്താവിന്റെ പേരില്‍ ഒരു കുരിശ്

ല്ലാവരും ഒരുപാട് കണ്ടു പരിചയിച്ച ഒരു തരം മെയില്‍ ഉണ്ട്. തലക്കെട്ട്‌ ഇങ്ങനെ ആവും..
ഒടുക്കത്തെ അത്ഭുതം - ഒന്ന് കണ്ടു നോക്കൂ !!
ആകാംക്ഷ അടക്കാനാവാതെ അത് തുറന്നു നോക്കിയാല്‍...ദെ കിട്ടി നല്ല ഒന്നാംതരം പാര . ആദ്യമേ തന്നെ ഗണേശ ഭാഗവാന്ടെയൊ , ശ്രീരാമ ചന്ദ്രന്റെയോ , വിശുദ്ധ കന്യാമറിയത്തിന്ടെയൊ ഒക്കെ വാള്‍പേപ്പര്‍ സൈസ് ഒരു ചിത്രം. താഴെ ഒരു വമ്പന്‍ അടിക്കുറുപ്പും.

' നിങ്ങളിപ്പോ കണ്ടത് ഒരു സാധാരണ പടം അല്ല. ഇത് കണ്ടപ്പോ പാപ്പനം കോട്ടെ പത്രോസ് ചേട്ടന്‍ പത്തു പേര്‍ക്ക് അയച്ചു കൊടുത്തു. പുള്ളിടെ പശു പിറ്റേ ദിവസം പത്തു പെറ്റു. പാലക്കാട്ടെ പോന്നമ്മിണി പടം കണ്ടപ്പോ പൊട്ടിച്ചിരിച്ചു. പതിനൊന്നിന്ടെ അന്ന് പാവത്തിനെ പാമ്പ് കടിച്ചു. അത് കൊണ്ട് വേഗം ഇത് പറ്റുന്നത്രയും പേര്‍ക്ക് അയച്ചു കൊടുക്കുക . പത്തു പേര്‍ക്ക് അയച്ചു കൊടുത്താല്‍ പത്ത് കിലോ അനുഗ്രഹം പാര്‍സലായി കിട്ടും. അയച്ചു കൊടുക്കാതെ ഡിലീറ്റ് ചെയ്‌താല്‍ പണി കിട്ടും..പണ്ടാരടങ്ങും....പത്തു തരം'

ഇങ്ങനെ ഒക്കെ ആവും ഉള്ളടക്കം. അത് കാണുന്നതോടെ മെയില്‍ തുറന്ന ആളുടെ മുഖത്തെ പുഞ്ചിരി ഇഞ്ചി തിന്ന കുരങ്ങിന്റെ പോലെ ആവും. ഈ പറഞ്ഞതൊക്കെ സത്യമാണോ എന്ന് വിളിച്ചു ചോദിയ്ക്കാന്‍ പത്രോസ് ചെട്ടന്ടെയൊ പൊന്നമ്മിണിയുടെയൊ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും ഒന്നും ഫോര്‍വേഡ് മെയിലില്‍ ഉണ്ടാവില്ലല്ലോ. എന്തായാലും റിസ്ക്‌ എടുക്കണ്ട എന്ന് കരുതി ഗ്രൂപ്പ്‌ മെയില്‍ ഓപ്ഷന്‍ വഴി തന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഈ പാര അങ്ങ് ഫോര്‍വേഡ് ചെയ്യും. ചിലരൊക്കെ അടുത്ത ദിവസം അനുഗ്രഹം കൊറിയറില്‍ വരുന്നത് കാത്തു ഇരിക്കാറും ഉണ്ടത്രേ.

ലക്ഷക്കണക്കിന്‌ മെയിലുകള്‍ ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട് നമ്മുടെ ഒക്കെ മെയില്‍ ബോക്സുകളിലൂടെ. നിങ്ങളില്‍ മിക്കവര്‍ക്കും ഇതു കിട്ടിയിട്ടുണ്ടാവും.കുറെ പേരെങ്കിലും ഇത് ഫോര്‍വേഡ് ചെയ്തു കൊടുത്തിട്ടും ഉണ്ടാവും.
എനിക്കറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ..
ഇത് ഫോര്‍വേഡ് ചെയ്യാന്‍ മെനക്കെടുന്നവര്‍ക്ക് ഒക്കെ എന്തിന്‍റെ കേടാ?
ഇത് ഫോര്‍വേഡ് ചെയ്തു കൂട്ടുകാരന് അയക്കുമ്പോള്‍ അവന്‍ ഇത് തുറന്നു നോക്കി സന്തോഷിക്കും എന്ന് കരുതുന്നുണ്ടോ ?
'ശ്ശൊ, ലവന്‍ പണി തന്നല്ലോ...' എന്ന് തന്നെ ആവും മിക്കവരും ചിന്തിച്ചിട്ടുണ്ടാവുക. പിന്നെ പാമ്പ് കടിക്കും, ലോറി ഇടിക്കും എന്നൊക്കെ പേടിച്ചു തനിക്കു വന്ന പാര ബാക്കി ഉള്ളവര്‍ക്ക് കൂടെ പാസ്സ്‌ ചെയ്യും.

ശരിക്കും ഇങ്ങനെ ആളുകളെ പേടിപ്പിച്ചും ടെന്‍ഷന്‍ അടിപ്പിച്ചും സ്വന്തം പ്രശസ്തി വര്‍ധിപ്പിക്കേണ്ട ഗതികേട് ഉണ്ണിയേശുവിനും കൊട്ടാരക്കര ഗണപതിക്കും ഒക്കെ ഉണ്ടോ ?

ദിവസവും ഇത്തരം നാലഞ്ചു മെയില്‍ എങ്കിലും കിട്ടാറുണ്ട്‌. ആദ്യമൊക്കെ ഇത്തരം മെയില്‍ അയക്കുന്നവര്‍ക്ക് ' കൂട്ടുകാരാ എനിക്കിത്തിരി അനുഗ്രഹം കുറച്ചു മതി, താന്‍ ആദ്യം നന്നാവൂ..' എന്നൊക്കെ പറഞ്ഞു മറുപടി അയക്കുമായിരുന്നു. പിന്നെ മനസ്സിലായി അത് കടലില്‍ കായം കലക്കുന്നത് പോലെ ആണെന്ന് , അതോടെ മറുപടി അയയ്ക്കുന്ന പരിപാടി നിര്‍ത്തി . ഇത്തരം മെയില്‍ സ്ഥിരമായി ഫോര്‍വേഡ് ചെയ്യുന്ന ഒരു ഇന്റര്‍നെറ്റ്‌ സുഹൃത്ത്‌ എനിക്കുന്ടായിരുന്നു. നാലഞ്ചു മെയില്‍ എങ്കിലും സ്ഥിരം ഫോര്‍വേഡ് ചെയ്യും. ഇതില്‍ നിന്ന് കിട്ടുന്ന അനുഗ്രഹം കഞ്ഞിയുടെ കൂടെ കറി വച്ച് കഴിച്ചാണോ അവന്‍ ജീവിക്കുന്നത് എന്ന് വരെ തോന്നിയിട്ടുണ്ട്. അവസാനം അവനെ സ്പാം ഫില്‍റ്ററില്‍ ഇട്ടതോടെ സമാധാനം. പക്ഷെ എത്ര പേരെ ഇങ്ങനെ സ്പാം ഫില്‍റ്ററില്‍ ഇടാന്‍ പറ്റും?

പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങള്‍ ഇങ്ങനെ വരുന്ന വ്യാജ മെയിലുകള്‍ ഫോര്‍വേഡ് ചെയ്യുന്ന കൂട്ടത്തില്‍ ആണെങ്കില്‍, 'എന്റെ അഭിപ്രായത്തില്‍' നിങ്ങള്‍ കാണിക്കുന്നത്, ശുദ്ധ മണ്ടത്തരം തന്നെ ആണ്. നിങ്ങളുടെ ഈശ്വര വിശ്വാസത്തെയും, ഭയത്തെയും, ആകാംക്ഷയെയും ഒക്കെ മുതലെടുക്കുക മാത്രമാണ് ഇത്തരം മെയിലുകള്‍ പടച്ചു വിടുന്നവരുടെ ഉദേശം.

മെയില്‍ ഫോര്‍വേഡ് ചെയ്യാത്തതിന്റെ പേരില്‍ പിണങ്ങാനും മാത്രം സില്ലി ആണ് അയ്യപ്പനും, കന്യാമറിയവും എന്നൊക്കെ വിശ്വസിക്കുന്നത് തന്നെ അവരോടൊക്കെ ഉള്ള അനാദരവ് അല്ലെ? .

വിശ്വാസം തീര്‍ച്ചയായും മനുഷ്യനെ നേര്‍വഴി നടക്കുവാന്‍ സഹായിക്കും. ഞാനും ഗുരുവായൂരപ്പന്റെയും , അയ്യപ്പ സ്വാമിയുടെയും ഒക്കെ ഒരു സിന്‍സിയര്‍ ഫാന്‍ ആണ്. പക്ഷെ ദയവു ചെയ്തു ഇത്തരം വ്യാജ മെയിലുകള്‍ പടര്‍ത്തുന്ന അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കു. കഴിയുമെങ്കില്‍ അതിനെതിരെ പ്രതികരിക്കൂ .
--
ഇനി ഇങ്ങനെ ഒക്കെ എഴുതി എന്ന് കരുതി ആര്‍ക്കെങ്കിലും ദേഷ്യം വന്നു എനിക്കൊരു കൊട്ടേഷന്‍ തരണം എന്ന് തോന്നുന്നു എങ്കില്‍ അതും ആവാം. പക്ഷെ ദയവു ചെയ്തു അനുഗ്രഹം' മാത്രം ഫോര്‍വേഡ് ചെയ്യല്ലേ.. പ്ലീസ്..
സസ്നേഹം,
കണ്ണനുണ്ണി
(ഒപ്പ് )

Tuesday, September 22, 2009

എന്നാലും..ന്‍റെ അഞ്ജലീ..

ഞ്ജലി, അവളെന്‍റെ കളിക്കൂട്ടുകാരി ആയിരുന്നു. ഞങ്ങള് തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ഞാന്‍ ആദ്യായി പിച്ച വെച്ച് തുടങ്ങിയ മുറ്റത്ത്‌ തന്ന്യാ അഞ്ജലിയും പിച്ച വെച്ചത്. അതൊക്കെ കൊണ്ട് തന്നെ എന്‍റെ ബാല്യകാല ഓര്‍മ്മകളിലെ നിറഞ്ഞ സാന്നിധ്യം ആയിരുന്നു അഞ്ജലി. അന്നൊക്കെ എപ്പോഴും അഞ്ജലി പെണ്ണിന്‍റെ കൂടെ പാടത്തും തൊടിയിലും ഓടി ചാടി നടക്കണെ ആയിരുന്നു എന്‍റെ പ്രധാന വിനോദം . എന്ത് കിട്ടിയാലും അവള്‍ക്കു കൂടെ കൊണ്ട് കൊടുത്തിട്ടേ കഴിക്കു. അതൊക്കെ കൊണ്ട് തന്നെ അഞ്ജലിക്കും എന്നെ ജീവനായിരുന്നു...
അന്ജലീ ...' ന്നു ഒന്ന് നീട്ടി വിളിച്ചാല്‍ മതി..
വാലും ആട്ടി..തലയും കുലുക്കി ..മറുപടി തരും..'ബ്രേ...'
ഞെട്ടിയോ.. ??
ഞെട്ടേണ്ട.. അഞ്ജലി നമ്മടെ അമ്മിണി പശു കടിഞ്ഞൂല്‍ പെറ്റു ഉണ്ടായ പൈക്കുട്ടിയാ ..!
അമ്മാമ്മേടെ പെറ്റ് ആയിരുന്നു അമ്മിണി പശു..അത് കൊണ്ട് തന്നെ...കുടുംബത്തിലെ ആദ്യത്തെ കുട്ടിയായ എനിക്ക് കിട്ടിയ അതെ പരിഗണന തന്നെ അമ്മിണിടെ മോള്‍ക്കും കിട്ടി..എങ്ങും കെട്ടി ഇടില്യ, എപ്പോഴും ഓടി ചാടി നടക്കാം, എന്ത് കുറുമ്പും കാണിക്കാം.
അങ്ങനെ ഓടിയും ചാടിയും ഡെയിലി ഞാന്‍ കൊണ്ട് കൊടുക്കുന്ന പഴത്തൊലി കഴിച്ചും ഒക്കെ അഞ്ജലി വളര്‍ന്നു വല്യ പെണ്ണായി. ഇനി കെട്ടാതെ വിട്ടാല്‍ ലവള് വേലി ചാടിയാലോ എന്ന് പേടിച്ചു ആവാം അമ്മമ്മ അഞ്ജലിയേം കെട്ടി ഇടാന്‍ തുടങ്ങി.
പക്ഷെ കയറു കഴുത്തില്‍ വീണതോടെ അവടെ കളിയും ചിരിയും എല്ലാം പോയി.. കളിക്കുടുക്ക വാങ്ങി കൊടുത്താലോ എന്ന് വരെ അത് കണ്ടു ഞാന്‍ സീരിയസ് ആയി ചിന്തിച്ചിരുന്നു അന്നൊക്കെ. എന്തായാലും അതോടെ തൊടി മുഴുവന്‍ ഓടി നടന്നുള്ള കളിക്ക് പകരം, അഞ്ജലിയെ കെട്ടുന്ന തെങ്ങിന്‍ മൂട്ടിലായി ഞങ്ങടെ കളി. ഇടയ്ക്കു ഒരു രസത്തിനു അഞ്ജലി പശുവിന്റെ പുറത്തു കയറി ,ശീമ കൊന്നയുടെ കമ്പും ഒക്കെ കയ്യില്‍ പിടിച്ചു തലയൊക്കെ മാക്സിമം ഉയര്‍ത്തി ഞാന്‍ ഒരിരുപ്പ് ഇരിക്കാറുണ്ട .
ശ്ശൊ, ഒന്ന് കാണണ്ടേ കാഴ്ച തന്നെയാ!
കാലന്‍ പോലും നാണിച്ചു പോത്തിന്റെ പുറത്തു നിന്ന് താനേ താഴെ ഇറങ്ങും '.. അത്ര സെറ്റപ്പാ..

കാലം പിന്നെയും കടന്നു പോയി.. ഞാന്‍ എല്‍ കെ ജി ക്ലാസിലേക്കും അവിടുന്ന് ഉന്നത പഠനത്തിനായി തൊട്ടു അടുത്ത വര്‍ഷം യു കെ ജി യിലേക്കും ചേക്കേറി. അഞ്ചു കിലോ ഉള്ള ബാഗും വാട്ടര്‍ബോട്ടിലും ചുമന്നു സ്കൂളില്‍ ചെന്ന് ലത ടീച്ചറിന്റെ അടിയും വാങ്ങി ഇരിക്കുന്ന അന്നൊക്കെ അഞ്ജലിയോടു എനിക്ക് കടുത്ത അസൂയ തോന്നീട്ടുണ്ട്..
എന്ത് സുഖവാ...എപ്പോഴും വീട്ടില്‍ നില്‍ക്കാം...തോന്നുന്ന സമയം വരെ ഉറങ്ങാം,ആരും ഒന്നും ചോദിക്കൂല...തോനുന്നിടതൊക്കെ അപ്പിയിടാം...ചാണകം വരെ അമ്മമ്മ എടുത്തു സൂക്ഷിച്ചു വയ്ക്കും.. മുടിഞ്ഞ ഭാഗ്യം തന്നെ..
എന്‍റെ കൃഷ്ണാ...അടുത്ത ജന്മത്തില്‍ എങ്കിലും നീ എന്നെ ഒരു പശുകുട്ടിയായി ജനിപ്പിക്കണേ.. ഇടങ്ങഴി പാലും ഒരു കൊട്ട ചാണകവും കൈക്കൂലി താരമേ...എന്ന് വരെ പ്രാര്‍ത്ഥിച്ചിട്ടുന്ട് .


അങ്ങനെ ഒരു പശുകുട്ടിയായില്ലെന്കിലും , പശുകുട്ടിയുടെ ഫ്രണ്ട് എങ്കിലും ആവാന്‍ കഴിഞ്ഞ സന്തോഷത്തില്‍ മതി മറന്നു നടക്കുന്ന കാലം.
അന്നൊരു ശനിയാഴ്ചയായിരുന്നു..സ്കൂളില്‍ പോവേണ്ട..മറ്റു പറയത്തക്ക പണികള്‍ ഒന്നും ഇല്ല. ഉച്ചയ്ക്ക് എന്നെ പിടിച്ചു കിടത്തി ഉറക്കാനുള്ള ശ്രമത്തിനിടയില്‍.. എന്‍റെ പാവം അമ്മ ഉറങ്ങി പോവുകേം ചെയ്തു. മിണ്ടാനും പറയാനും ആരും ഇല്യാതെ ആയതോടെ മെല്ലെ മുറ്റത്തേക്കിറങ്ങി. മുറ്റത്തെ വെള്ളരിമാവിന്റെ ചോട്ടില്‍ പാതി ഉറക്കത്തില്‍ അയവെട്ടി കൊണ്ട് മയങ്ങുന്നു നമ്മുടെ കഥാനായിക..മിസ്സ്‌ അഞ്ജലി.
അമ്പടി, അങ്ങനെ ഇപ്പൊ ചാച്ചണ്ട..വാ നമുക്ക് കളിക്കാം എന്നും പറഞ്ഞു ഓടി ചെന്ന് അതിന്‍റെ പുറത്തേയ്ക്ക് ചാടി കയറുന്നത് വരെ എല്ലാം ഞാന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നു. പക്ഷെ പിന്നെ എല്ലാം കൈ വിട്ടു പോയി...
ഉറക്കത്തില്‍ നിന്ന് ഞെട്ടി എണീറ്റപ്പോള്‍ ഒരു കുട്ടിച്ചാത്തന്‍ തന്റെ നേരെ ചാടി വീഴുന്നത് കണ്ടാവാം.. ചാടി എണീറ്റ പശുകിടാവ് ദേഹത്ത് ചെള്ള്‌ പോലെ പിടിച്ചിരുന്ന എന്നെ കുടഞ്ഞു താഴെ ഇട്ടു..
അപ്രതീക്ഷിതമായ ആക്രമണത്തില്‍ പതറിയെങ്കിലും ഞാന്‍ ദയനീയമായി പറഞ്ഞു നോക്കി...
അഞ്ജലി.. ഇത് ഞാനാ.. രാവിലെ കൂടി നിനക്ക് രണ്ടു പഴത്തൊലി ഒക്കെ കൊണ്ട് തന്നത് ഓര്‍മ്മയില്യെ..കൂള്‍ ഡൌണ്‍
എവിടെ..ആര് കേള്‍ക്കാന്‍..
തലങ്ങും വിലങ്ങും ഓടുന്ന പൈക്ടാവിന്റെ ചവിട്ടു മൂന്നു നാലെണ്ണം ദേഹത്ത് എവിടെ ഒക്കെയോ കിട്ടി.
ലവളിത്ര നന്ദി ഇല്ലാത്തവള്‍ ആണെന്ന് മനസ്സിലാക്കാത്തത്‌ എന്‍റെ തെറ്റ് .
ഇനിയും മിണ്ടാതിരുന്നാല്‍ നെഞ്ച് ഇന്ജ്ച ചതച്ചത് പോലെ ആവും എന്ന് മനസിലായതോടെ ഞാന്‍ വല്യ വായിലെ കാറി കൂവി..
എവിടെ നിന്നോ അമ്മമ്മ ഓടി വന്നു , അഞ്ജലിയെ കയറില്‍ പിടിച്ചു നിര്‍ത്തി. കയറില്‍ കുരുങ്ങി , ട്രാക്ടര്‍ കേറിയ പുന്ചപ്പാടം പോലെ കിടന്ന എന്നെ ഒരു വിധത്തില്‍ പിടിച്ചു എഴുനെല്‍പ്പിച്ചു കയ്യാലപ്പുറത്തു കൊണ്ട് ചെന്നിരുത്തി. നെഞ്ചത്ത് കാര്യമായി ഒരു ചവിട്ടു കിട്ടിയത് കൊണ്ടാവാം, ശ്വാസം എടുക്കാന്‍ അമ്മാമ്മേടെ റിപ്പയര്‍ പണികള്‍ കുറെ വേണ്ടി വന്നു.


വൈകിട്ട് മുറ്റത്ത്‌ അരമതിലില്‍ കിടത്തി അമ്മയുടെയും അമ്മാമ്മയുടെയും തിരുമ്മു ചികിത്സ. തിരുമ്മലിന്ടെ വേദനയില്‍ ഞരങ്ങുന്ന എന്നെ കണ്ടിട്ട് അമ്മയ്ക്ക് ദേഷ്യം സഹിക്കുന്നില്ല.
'പശുന്റെ ചവിട്ടും കൊണ്ട് കേറി കെടന്നു മോങ്ങുന്നോ...പോടാ ചെന്ന് രന്ടെണ്ണം കൂടെ മേടിച്ചോണ്ട് വാ...ദോ നിന്ന് നോക്കുന്നു നിന്റെ കുന്ജലി..'
ഞാന്‍ മെല്ലെ തല ഉയര്‍ത്തി നോക്കി.
എരുത്തിലില്‍ നിന്ന് ഒന്നും അറിയാത്തപോലെ പുല്ലു തിന്നുന്നു അഞ്ജലി പശു.ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്. മുഖത്ത് ഒരു പരിഹാസച്ചിരി ഉണ്ടോന്നു സംശയോണ്ട്..
'ന്നാലും..ന്റെ അഞ്ജലി..നീ എന്നോടിങ്ങനെ...'
എന്തായാലും അതിനു ശേഷം അഞ്ജലിയോടെന്നല്ല , ആ പ്രായത്തിലുള്ള ഒരു ക്ടാവിനോടും ഞാന്‍ കമ്പനി അടിക്കാന്‍ പോയിട്ടില്ല.. വെറുതെ എന്തിനാ.. അല്ലെ ?

Wednesday, September 9, 2009

ഓരോ അടി വരുന്ന വഴിയെ

സംഭവം പത്തു ഇരുപത്തൊന്നു കൊല്ലം മുന്‍പാണ് ട്ടോ. നാല് വയസ്സ് ഒണ്ടെന്നു തോന്ന്ന്നു അന്ന് എനിക്ക്. കുഞ്ഞായത് കൊണ്ട് ഒറ്റയ്ക്ക് വീടിന്റെ വേലിയ്ക്ക് പുറത്തേക്കു പോവാന്‍ അനുവാദം ഇല്ല. പുറത്തു പോയിട്ട് കാര്യമായി ഒന്നും ചെയ്യാന്‍ ഇല്യതോണ്ട് ഞാന്‍ ശ്രമിക്കാറും ഇല്യ. വേലിക്ക് അകത്തു ഞാന്‍ അങ്ങനെ രാജാവായി ആമോദത്തോടെ വസിക്കുന്ന കാലം. തീറ്റിയുടെ കാര്യത്തിലും അന്ന് ഒരു അങ്കം തന്നെ ആയിരുന്നു . നാല് നേരം മെയിന്‍ കോഴ്സ് കൂടാതെ, നിക്കറിന്ടെ പോക്കറ്റില്‍ എപ്പോഴും കപ്പലണ്ടിയോ....ഉപ്പേരിയോ ഒക്കെ ഉണ്ടാവും.... ഊണിലും ഉറക്കത്തിലും കളിയിലും എല്ലാം ഒരു കയ്യ്‌ ഇടയ്ക്ക് വലത്തേ പോക്കറ്റിലേക്കും അവിടുന്ന് വായിലേക്കും സഞ്ചരിച്ചു കൊണ്ടേ ഇരിക്കും.

ആയിടയ്ക്കാണ് പട്ടാളത്തില്‍ ജോലി ചെയ്യുന്ന കൊച്ചച്ചന്‍ നാട്ടില്‍ ലീവിനു ലാന്‍ഡ്‌ ചെയ്യുന്നത്. കളര്‍ വെടിയുണ്ട ഉള്ള തോക്കും, റിമോട്ട് കൊണ്ട് ഓടിക്കുന്ന കാറും ഒക്കെ മേടിച്ചു കൊണ്ട് തന്നത് കൊണ്ടാവാം.. എനിക്ക് ആളെ ആദ്യേ ശരിക്കങ്ങട് ഇഷ്ടായി... കൊച്ചച്ചന്റെ കൂടെ ആണ് ഞാന്‍ ആദ്യായി വീടിനു അല്പം അകലെ ഉള്ള ബഷീറിക്കയുടെ പീടികയില്‍ പോവുന്നത്. കൊച്ചച്ചനും ബഷീറിക്കയും ബാല്യകാല സുഹൃത്തുക്കളാണ്. ആ സ്നേഹം കൊണ്ട് എപ്പോ പീടികയില്‍ ചെന്നാലും ഇക്ക എനിക്ക് നാരങ്ങ മിട്ടായി ഗിഫ്റ്റ് ആയി തരാറുണ്ട്. വേണ്ട എന്ന് വിനയം കൊണ്ട് പറയുമെങ്കിലും.. പറഞ്ഞു തീരുന്നതിനു മുന്‍പ് തന്നെ മിട്ടായി വാങ്ങി വായില്‍ ഇടുകയാണ് പതിവ് എന്നതിനാല്‍ ബഷീറിക്കായ്ക്കു ഓഫര്‍ പിന്‍വലിക്കാന്‍ ഒരിക്കലും അവസരം കിട്ടാറില്ല .
ഓ കുഞ്ഞല്ലേ... അത്രയ്ക്കുള്ള വിനയം ഒക്കെ മതിന്നെ .. അല്ലെ?

അങ്ങനെ ഇരിക്കെയാണ് ഒരീസം അമ്മ ഹരിപ്പാട്‌ കാനറാ ബാങ്കില്‍ പോയി വന്നപ്പോ ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങികൊണ്ട് വന്നത്. കിട്ടിയപാടെ ഒരെണ്ണം വായിലും രണ്ടു മൂന്നെണ്ണം പോക്കറ്റിലും ആക്കി ഞാന്‍ മുറ്റത്തേയ്ക്ക് ഓടി.. അവിടെ അര മതിലില്‍ കാറ്റ് കൊണ്ട് കിടക്കുന്നു കൊച്ചച്ചന്‍ ഹവില്‍ദാര്‍ മോഹനചന്ദ്രന്‍ . എള്ളുണ്ട കണ്ടു മൂപ്പര് കയ്യ്‌ നീട്ടി..
കാര്യൊക്കെ ശരിയാ ..എനിക്ക് തോക്ക് ഒക്കെ കൊണ്ട് തന്നു .. പക്ഷെ പട്ടാളക്കാര്‍ക്ക് ഇത്രെയ്ക്ക് എള്ളുണ്ട കൊതി പാടുണ്ടോ... ?
അതോണ്ട്...... , അതോണ്ട് മാത്രം.... ഞാന്‍ കൊടുത്തില്ല.. .
കൊച്ചച്ചന്‍ സെന്റി അടിച്ചു കാണിച്ചു...
കല്ലി വല്ലി.. കണ്ണനോടാ കളി.... ആ മൂന്നു എള്ളുണ്ടയും ഞാന്‍ അവിടെ നിന്ന് തന്നെ തിന്നു. ബാക്കി കവറില്‍ ഉള്ളത് കൊണ്ടോയി ഒളിപ്പിച്ചു വെക്കുകയും ചെയ്തു...ഇനിപ്പോ ആരും ചോദിക്കില്യാല്ലോ.

ഞാന്‍ നയം വ്യക്തമാക്കിയതോടെ ചിറ്റപ്പന്‍ ഒന്ന് മിണ്ടാതെ എഴുനേറ്റു ഷര്‍ട്ടും ഇട്ടു കൊണ്ട് പുറത്തേയ്ക്ക് പോയി..ഞാന്‍ ചേച്ചിയോടൊപ്പം കുട്ടിയും കോലും കളി പോസ്റ്റ്‌ ലഞ്ച് സെഷന്‍ ആരംഭിക്കുകയും ചെയ്തു .
പത്തു മിനിറ്റ് കഴിഞ്ഞില്ല , ദെ വരുന്നു പട്ടാളക്കാരന്‍. കയ്യില്‍ ഒരു പൊതി നിറയെ നാരങ്ങ മിട്ടായി.
ഡൈവിങ് ക്യാച്ചെടുത്ത കീപ്പറിനെ അനുമോദിക്കാന്‍ ഓടി ചെല്ലുന്ന ബൌളറെ പോലെ, കൈ രണ്ടും നിവര്‍ത്തി ഓടി ചെന്ന എന്നെ, തരിമ്പും മൈന്‍ഡ് ചെയ്യാതെ ചിറ്റപ്പന്‍ അരമതിലില്‍ കയറി ഇരുന്നു നാരങ്ങ മിട്ടായി ഓരോന്നായി എടുത്തു കഴിക്കാന്‍ തുടങ്ങി. എള്ളുണ്ട സംഭവത്തില്‍ പകരംവീട്ടുകയാണ് എന്ന് മനസ്സിലായെങ്കിലും, പൊതിക്കുള്ളില്‍ ഇരുന്നു നാരങ്ങ മിട്ടായി എന്നെ മാടി വിളിച്ചുകൊണ്ട് ഇരുന്നതിനാല്‍ ആത്മാഭിമാനം മാറ്റി വെച്ച്, സോറി പറഞ്ഞോണ്ട് ചെന്ന് കയ്യ്‌ നീട്ടി....
പക്ഷെ ദുഷ്ടന്‍ ഒരെണ്ണം പോലും തന്നില്ല...
മനസ്സില്‍ പ്രതികാരം ആളിക്കത്തി..ഇതങ്ങനെ വിട്ടു കൊടുത്താല്‍ പറ്റില്ല... !
രണ്ടു ചുവടു പിന്നിലേക്കു മാറി..!
വലതു കാല്‍ മുന്നോട്ടു വെച്ചു.!.
കാവിലമ്മയെ മനസ്സില്‍ ധ്യാനിച്ചു..!
പിന്നെ ഒരോട്ടം ആയിരുന്നു....അത് അവസാനിച്ചത്‌ ബഷീറിക്കയുടെ പീടികയിലും...
വൈകിട്ട് അച്ഛന്‍ കാശ് തരും എന്ന് പറഞ്ഞു ഒരു പൊതി നാരങ്ങ മിട്ടായി വാങ്ങി... ഒരെണ്ണം അപ്പൊ തന്നെ വായിലിട്ടു. പ്രതികാരം അല്പം തണുത്ത പോലെ. തിരികെ വീട്ടിലേക്കു നടക്കുമ്പോഴാണ് ഒറ്റയ്ക്കാണ് ഇത്രെയും ദൂരം വന്നതെന്ന് ഓര്‍മ്മിച്ചത്.. പക്ഷെ പേടിയൊന്നും തോന്നിയില്യ..
തിരികെ വീടിന്റെ വേലിക്കല്‍ എത്തിയപ്പോഴേ ഒരു പന്തികേട്‌ തോന്നി... എല്ലാവരും വാതില്‍ക്കല്‍ വന്നു നോക്കി നില്‍ക്കുന്നു...
അമ്മയുടെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെ പോലെ...
പക്ഷെ കുറ്റം പറയാന്‍ ഒക്കില്ല..ഒറ്റ മോന്‍ റോഡിലിറങ്ങി ഓടി വല്ല വണ്ടിയുടെം അടിയില്‍ പെട്ട് തീര്‍ന്നിരുന്നെങ്കില്‍..!... ..പാവം പേടിച്ചു പോയി കാണും
എന്തായാലും സിറ്റുവേഷന്‍ ഒന്ന് തണുപ്പിക്കാന്‍ വേണ്ടി കൊച്ചച്ചന്‍ ഒഴികെ എല്ലാവര്ക്കും ഓരോ നാരങ്ങ മിട്ടായി ഓഫര്‍ ചെയ്തു എങ്കിലും ചേച്ചി ഒഴികെ ആരും അത് വാങ്ങിയില്ല..
വീടിനകത്തേയ്ക്ക് കടക്കാന്‍ പടിയില്‍ കാലെടുത്തു വെച്ചപ്പോ ആണ് പുറകില്‍ നിന്ന് പിടി വീണത്‌..
ആരാണെന്നു ആദ്യം മനസ്സിലായില്യ...
കൈ രണ്ടും കൂട്ടി പിടിച്ചു.. വായുവിലേക്ക് ഉയര്‍ത്തിയത്‌ മനസ്സിലായി..
പിന്നെ അറിയുന്നത്.. തുടയില്‍.. മിശ്രചാപ്പ് താളത്തില്‍ പതിയുന്ന പുളിങ്കമ്പിന്ടെ തലോടല്‍ ആണ്...
തകിട... തക..ധിമി...
ഒരു താളവട്ടം പൂര്‍ത്തിയാക്കി താഴെ നിര്‍ത്തിയപ്പോ ആണ് മനസ്സിലായത്‌....അച്ഛന്‍ ആണ്.

ഞാന്‍ എന്ത് തെറ്റാ ചെയ്തേ? ആദ്യം പോയി മിട്ടായി വാങ്ങിയതും എനിക്ക് തരാതെ ഇരുന്നതും കൊച്ചച്ചന്‍ അല്ലെ. പട്ടാളക്കാരന്‍ ആയോണ്ട് പേടിച്ചു അച്ഛന്‍ മൂപ്പരെ ഒന്നും ചെയ്തില്ല...
ഇടയ്ക്ക് ബഷീറിക്കയുടെ പീടികയില്‍ പോയി പടക്കവും നെയിം സ്ലിപ്പും വാങ്ങാറുണ്ട് ചേച്ചി... ആരും തല്ലുന്നത് കണ്ടിട്ടില്ല..
ഇപ്പൊ ദെ ഞാന്‍ വാങ്ങിക്കൊണ്ടു വന്ന മിട്ടായി എല്ലാവര്‍ക്കും കൊടുക്കുക വരെ ചെയ്തു.. എന്നിട്ടും ചന്തുവിന് തല്ലു മാത്രം ബാക്കി...
എന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു....
എന്തിനാണാവോ ദൈവം ഈ അച്ചന്മാരെ സൃഷ്ടിച്ചേ...

ആരോടും ഒന്നും മിണ്ടാതെ തെക്കേ തൊടിയിലെ ചെമ്പോട്ടിയുടെ ചോട്ടില്‍ പോയിരുന്നു കരഞ്ഞു... സോപ്പിടാന്‍ വന്ന അമ്മയെയും അമ്മൂമ്മയെയും .. ചെമ്പോട്ടിക്ക എറിഞ്ഞു ഓടിച്ചു പ്രതിഷേധം അറിയിച്ചു. ഒടുവില്‍ സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയ്ക്ക് പുറത്ത് ഇരിക്കാന്‍ അത്ര ധൈര്യം പോരത്തത് കൊണ്ട് ചേച്ചി കൊണ്ട് തന്ന കട്ടന്‍ കാപ്പി കുടിച്ചു,വൈകിട്ട് സമരം അവസാനിപ്പിക്കുംപോഴേക്കും ഞാന്‍ ഒന്ന് രണ്ടു കടുത്ത പ്രതിന്ജകള്‍ എടുത്തിരുന്നു...
1. തല്ലി കൊന്നാലും ഇനി റോഡിലിറങ്ങി ഓടാന്‍ കണ്ണനെ കിട്ടില്ല. (വെറുതെയെന്തിനാ അച്ഛന്റെ കയ്ക്ക് പണി ഉണ്ടാക്കുന്നേ)
2. ബഷീറിക്കയുടെ പീടിക അവിടെ ഉള്ളിടത്തോളം കാലം, വീട്ടില്‍ വരുന്ന പട്ടാളക്കാരെ എള്ളുണ്ട കാട്ടി പ്രകൊപിപ്പിക്കില്ല.

സംഭവം ഇങ്ങനെ ഒക്കെ ആണേലും.. രാത്രി... കിടക്കാന്‍ നേരം അച്ഛന്‍ വന്നു ഒരു വലിയ പൊതി നാരങ്ങ മിട്ടായി കൊണ്ട് തന്നു സോറി ഒക്കെ പറഞ്ഞു ഞങ്ങള് തമ്മിലുള്ള പെണക്കം മാറ്റിയാരുന്നുട്ടോ ..
പാവം അല്ലെ .. ഒന്നുല്ലേലും അച്ഛന്‍ അല്ലെ.. ഇത്രേം നാരങ്ങ മിട്ടായി ഒക്കെ കൊണ്ട് തന്നില്ലേ..
കൂട്ട് കൂടിയേക്കാം ന്നെ.. അല്ലെ ?

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...